ജമ്മു: വീരമൃത്യു വരിച്ച ജവാന്റെ പ്രതിമയിൽ തണുപ്പകറ്റാൻ അമ്മയുടെ സ്നേഹപ്പുതപ്പ്. 2016 ൽ ഭീകരരുടെ വെടിയേറ്റ് ജീവൻ നഷ്ടമായ ബിഎസ്എഫ് കോൺസ്റ്റബിൾ ഗുർനാം സിംഗിന്റെ പ്രതിമയാണ് അമ്മ പുതുപ്പുകൊണ്ടു മൂടിയത്. അസ്ഥി മരവിക്കുന്ന തണുപ്പിൽ മകനെ എങ്ങനെ ഒറ്റയ്ക്കു നിർത്താൻ കഴിയുമെന്ന ചോദ്യവുമായാണ് അമ്മ ജസ്വന്ത് കൗര്‍ മകന്റെ പ്രതിമയിൽ പുതപ്പണിയിച്ചത്.
ജമ്മുവിലെ ആർഎസ് പുര സെക്ടറിലാണ് ഇരുപത്തിയാറാം വയസിൽ വീരമൃത്യുവരിച്ച ഗുർനാം സിംഗിന്റെ വീട്. ധീരയോദ്ധാവിനോടുള്ള ആദരസൂചകമായി ജന്മഗ്രാമത്തിൽ കണ്ണാടിക്കൂട്ടിൽ പ്രതിമ സ്ഥാപിച്ചിരുന്നു.
എല്ലാ ദിവസവുമെന്നവണ്ണം അമ്മ പ്രതിമ വൃത്തിയാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചില്ലുകൂട്ടിലെ പൊടിപടലങ്ങൾ തുടച്ച് വൃത്തിയാക്കുക മാത്രമല്ല, പ്രതിമ സ്ഥാപിച്ചിരിക്കുന്ന തറയും ശുചിയാക്കും. ഇതു പതിവായതിനാൽ നാട്ടുകാർ വലിയ ശ്രദ്ധ നൽകാറില്ലായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം കന്പിളികൊണ്ടു പുതച്ച നിലയിൽ പ്രതിമ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ത്രിവര്‍ണ പതാക പാറിപ്പറക്കുന്നത് നിങ്ങള്‍ കാണുന്നുവെങ്കില്‍ കാറ്റ് വീശുന്നതുകൊണ്ടു മാത്രമല്ല, ഗുർനാമിനെപ്പോലുള്ള പട്ടാളക്കാരുടെ ജീവത്യാഗംകൊണ്ടുകൂടിയാണെന്നുകൂടി അമ്മ വിശദീകരിക്കുന്നു. മകൻ കൊടുംതണുപ്പിൽ ഇരിക്കുന്നതിലുള്ള ആകുലതയും അമ്മ പങ്കുവച്ചു.
2016 ഒക്ടോബര്‍ 19നും 20നും ഇടയിൽ അതിർത്തിക്കപ്പുറത്തുനിന്നും ഭീകരരുടെ വെടിയേറ്റാണ് ഗുര്‍നാം വീരമൃത്യു വരിച്ചത്. തലേന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയും ഒരു ഭീകരനെ വധിക്കുകയും ചെയ്തിരുന്നു ഈ ധീരസൈനികൻ. രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഉൾപ്പെടെ സമ്മാനിച്ചാണ് രാജ്യം ഗുർനാമിന്റെ ധീരതയെ ആദരിച്ചത